കുവൈത്ത് സിറ്റി: സമുഹമാധ്യമങ്ങളിലൂടെ കുറഞ്ഞ വിലയ്ക്ക് മീൻ വാഗ്ദാനം നൽകി നടത്തിയ തട്ടിപ്പിൽ മലയാളികൾ അടക്കമുള്ള ഒട്ടറെ പേർക്ക് പണം നഷ്ടമായി. 50 ശതമാനത്തിൽ താഴെ വിലക്ക് മീൻ നൽകുമെന്നുകാണിച്ച് പ്രമുഖ മീൻ കച്ചവട സ്ഥാപനത്തിൻ്റെ പേരിലായിരുന്നു പരസ്യം. ചെമ്മീൻ, സുബൈദി തുടങ്ങിയ മീനുകളാണ് ഓഫറിൽ വെച്ചത്. 10 കിലോ ചെമ്മീന് എട്ട് ദിനാർ ആയിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം.
ഓഫറിൽ തത്പരരായി അന്വേഷിക്കുന്നവർക്ക് പണം അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക് ലിങ്ക് അയച്ചു നൽകും. പിന്നീട്, ഒടിപി എൻ്റർ ചെയ്തു കഴിയുമ്പോൾ അക്കൗണ്ടിലെ പണം കാലിയാക്കുന്നതാണ് തട്ടിപ്പിന്റെ രീതി. ഈ തട്ടിപ്പിൽ അബ്ബാസിയയിൽ താമസിക്കുന്ന ഒരു മലയാളിക്ക് 580 ദിനാർ നഷ്ടപ്പെട്ടതായിട്ടാണറിയുന്നത്. തട്ടിച്ചെടുത്ത പണം മറ്റ് ഓൺലൈൻ പർച്ചേസുകളിലേക്ക് ഇവർ വിനിയോഗിച്ചു. ഫേസ്ബുക്ക് പേജിനടിയിൽ പണം നഷ്ടപ്പെട്ടവർ കമന്റ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. തട്ടിപ്പിൽ, 262 ദിനാർ നഷ്ടമായെന്ന് ഒരു സ്ത്രീ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്തൊനീഷ്യൻ പൗരനായ പീറ്റർ പോൾ സാമേസർ തട്ടിപ്പിൽ വീഴാതെ അവസാന നിമിഷം തടിയൂരിയെന്ന് വ്യക്തമാക്കി. ഓഫർ കണ്ട് തൻ്റെ ഭാര്യ 10 കിലോ ചെമ്മീന് ഓർഡർ ചെയ്തെന്നും എന്നാൽ, പണം നൽകാൻ നേരം ഒടിപിയോടൊപ്പം തൻ്റെ ഫോണിലേക്ക് വന്ന തുക 165 ദിനാറായിരുന്നുവെന്നും ഇയാൾ പറയുന്നു. ഉടൻ തന്നെ പീറ്റർ പോൾ സാമേസർ ഭാര്യയോട് ഇത്രയും തുകയുടെ പർച്ചേസ് നടത്തിയോ എന്ന് ചോദിച്ചു. 8 ദിനാറിന്റെ ചെമ്മീനാണ് ഓർഡർ ചെയ്തതെന്ന് ഭാര്യ പറഞ്ഞതോടെ ലിങ്കിലെ തുടർ നടപടികൾ ഒഴിവാക്കി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഉടൻ തന്നെ ബാങ്കിൽ അറിയിച്ച് കാർഡ് ബ്ലോക്ക് ചെയ്തതായും പീറ്റർ വ്യക്തമാക്കി.