ബെംഗളൂരു: വീണ്ടും ചരിത്ര നേട്ടവുമായി ഐ എസ് ആർ ഒ. രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണമാണ് ഐ എസ് ആർ ഒ വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. നേരത്തെ റഷ്യ, അമേരിക്ക, ചൈന എന്നീ രാഷ്ട്രങ്ങള്‍ മാത്രമാണ് ഈ സാങ്കേതികവിദ്യ വിജയകരമായി പൂർത്തിയാക്കിയത്.
സ്വന്തമായി സ്പേസ് സ്റ്റേഷന് അടക്കമുള്ള ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങളിലേക്കുള്ള പ്രധാന ചുവടുവെപ്പുകളില്‍ ഒന്നാണ് സ്പേഡെക്സ്. ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്ഡിഎക്-01) ടാർഗറ്റുമാണ് കൂട്ടിച്ചേർത്തത്. ഇക്കാര്യത്തിലെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഐ എസ് ആർ ഒയുടെ ഭാഗത്ത് നിന്നും ഉണ്ടാകും. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.
പി എസ് എല്‍ വി റോക്കറ്റില്‍ ഡിസംബർ 30 നാണ് 2 ഉപഗ്രഹങ്ങളും ഭൂമിയില്‍ നിന്നും വിക്ഷേപിച്ചത്. ചേസർ അഥവാ എസ് ഡി എക്സ് -1 ന് 220 കിലോഗ്രാം ഭാരമാണുള്ളത്. ജനുവരി 6ന് ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഐ എസ് ആർ ഒ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പരീക്ഷണം ജനുവരി 9 -ാം തിയതിയിലേക്ക് മാറ്റിവെച്ചു. അന്ന് ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 500 മീറ്ററില്‍ നിന്ന് 225 മീറ്ററിലേക്ക് കുറച്ചുകൊണ്ടുവരാനായെങ്കിലും ഇതിന് ഇടയില്‍ വീണ്ടും സാങ്കേതിക പ്രശ്നമുണ്ടായി. ഇതോടെ വീണ്ടും പരീക്ഷണം മാറ്റിവെച്ചു.
മൂന്നാം തവണ, അതായത് ജനുവരി പതിനൊന്നിന് അതീവ കരുതലോടെയായിരുന്നു ഐ സ് ആർ ഒ കാര്യങ്ങള്‍ നീക്കിയത്. 500 മീറ്ററില്‍ നിന്ന് 230 മീറ്ററിലേക്കും 105 മീറ്ററിലേക്കും 15 മീറ്ററിലേക്കും 3 മീറ്ററിലേക്കും ഉപഗ്രഹങ്ങളെ കൊണ്ടുവരാനായി. എന്നാല്‍ ഉപഗ്രഹങ്ങളെ വീണ്ടും സുരക്ഷിതമായ അകലങ്ങളിലേക് മാറ്റുകയും അന്ന് നടത്തിയത് ഒരു ട്രയല്‍ മാത്രമായിരുന്നുവെന്ന് ഐ എസ് ആർ ഒ പിന്നീട് അറിയിച്ചു. ഒടുവില്‍ ഇന്ന് രാവിലെയോടെ സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐ എസ് ആർ ഒ ചരിത്ര നേട്ടം കൊയ്തു.