അരൂർ: രണ്ട് മാസം മുമ്പ് അരൂരിൽ എംഡിഎംഎ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്ത പ്രതിക്ക് ലഹരിമരുന്ന് നൽകിയ യുവാവിനെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും (ഡാൻസാഫ്) അരൂർ പൊലിസും ചേർന്ന് അറസ്റ്റ് ചെയ്തു. പൊലിസിനെ ഭയന്ന് കടലിലെ ബോട്ടിൽ തന്നെ ഒളിച്ചു താമസിച്ചുവരികയായിരുന്ന ചെല്ലാനം അന്തിക്കടവ് സ്വദേശി തോമസ് രാഹുലാണ് പിടിയിലായത്.
വെല്ലിംഗ്ടൺ ഐലൻഡിലെ ജീവനക്കാരൻ കൂടിയായ ഇയാൾ, പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന വെസലിലെ ഡ്രൈവറാണ്. കഴിഞ്ഞ രണ്ട് മാസമായി ഇയാൾ വെസലിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നു. പലതവണ പൊലിസ് വീട്ടിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ഇതിനിടെ പ്രതി കൊച്ചിൻ ഷിപ്പ് യാർഡിൽ ബാർജിന്റെ അറ്റകുറ്റപ്പണിക്കായി ട്രാൻസ്പോർട്ടിങ് ജോലിയിൽ ഏർപ്പെട്ടിരുന്ന വിവരം പൊലിസിന് ലഭിച്ചു. ഈ അവസരം മുതലെടുത്താണ് പൊലിസ് നീക്കം നടത്തിയത്. ഷിപ്പ് യാർഡിലെ ജീവനക്കാരുടെ സഹായത്തോടെ, പ്രതി ഒളിവിൽ താമസിച്ചിരുന്ന വെസലിൽ നിന്നും സ്പീഡ് ബോട്ടിലെത്തിയാണ് പൊലിസ് ഇയാളെ സാഹസികമായി അറസ്റ്റ് ചെയ്തത്.
പൊലിസിന്റെ അപ്രതീക്ഷിതവും തന്ത്രപരവുമായ നീക്കത്തിൽ പ്രതി ഇതോടെ കുടുങ്ങി. നർക്കോട്ടിക് സെൽ ഡിവൈഎസ്പി പങ്കജാക്ഷൻ ബി.യുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ചേർത്തല ഡിവൈഎസ്പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അരൂർ സിഐ പ്രതാപചന്ദ്രനും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.















