മേപ്പയൂർകാരുടെ പ്രിയപ്പെട്ട സലീം മൗലവി ഓർമയായി. വർഷങ്ങൾക്ക് മുമ്പ് മേപ്പയൂർ എളമ്പിലാട് ജുമാ മസ്ജിദിലും മദ്റസയിലും ജീവനക്കാരനായി മേപ്പയൂരിലെത്തിയ ഓമശേരിക്കാരനായ സലീം മൗലവി വളരെപ്പെട്ടെന്ന് തന്നെ ജാതിമത ഭേദമന്യേ മേപ്പയൂർകാരുടെ സ്വന്തം മൗലവിയായി മാറി.കാൽ നൂറ്റാണ്ടിലധികമായി മേപ്പയൂർകാരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഒപ്പമുണ്ടായിരുന്നു മൗലവി.മേപ്പയൂർ പാലിയേറ്റീവ് കെയർ സെന്റർ ആരംഭിച്ചത് മുതൽ മൗലവി അതിന്റെ സജീവ വളണ്ടിയറായി. രോഗീപരിചരണം,രോഗികളെ ആശുപത്രിയിലെത്തിക്കൽ,മരണാനന്തര ചടങ്ങുകൾ ഇങ്ങനെ ബന്ധുക്കൾ പോലും പകച്ചു നിൽക്കുന്ന ഘട്ടങ്ങളിൽ സ്വന്തമെന്ന പോലെ എല്ലാം ഏറ്റെടുത്തു ചെയ്തിരുന്ന മൗലവി. മേപ്പയൂരിൽ മൗലവിയെ അറിയാത്ത ആരും ഉണ്ടാവില്ല. അവിചാരിതമായി വന്നുപെട്ട കിഡ്നി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട ചികിൽസ നടന്നു കൊണ്ടിരിക്കെയാണ് മൗലവിയുടെ അകാല നിര്യാണം.
മേപ്പയൂരിനെ ഹൃദയത്തിൽ സൂക്ഷിച്ച മൗലവിക്ക് കണ്ണീരോടെ വിട.
പ്രാർത്ഥനകളോടെ
കെ.അബ്ദു റഹ്‌മാൻ















