കോഴിക്കോട് വയോധികയായ യാത്രക്കാരിയെ ആക്രമിച്ച് മാല കവർന്ന കേസിൽ ഒളിവിലായിരുന്ന ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് കൊളത്തറ സ്വദേശി ഉണ്ണികൃഷ്‌ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയോധികയുടെ രണ്ട് പവന്റെ മാലയാണ് ഇയാൾ കവർന്നത്. വയോധിക സഞ്ചരിച്ചിരുന്ന ഓട്ടോയിലെ ഓട്ടോ ഡ്രൈവറാണ് ഉണ്ണികൃഷ്‌ണൻ. മാലയുമായി കടന്ന് കളഞ്ഞ ഇയാളെ കണ്ടെത്താൻ പൊലീസ് വ്യാപക അന്വേഷണം നടത്തി വരികയായിരുന്നു.
വയനാട് ഇരുളം സ്വദേശി ജോസഫീനയാണ് ആക്രമണത്തിന് ഇരയായത്. ഇക്കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ട്രെയിൻ ഇറങ്ങി കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയതായിരുന്നു ജോസഫീന. ആഭരണം കവർന്ന ശേഷം ഓട്ടോ ഡ്രൈവർ ജോസഫീനയെ വഴിയിൽ തള്ളി കടന്ന് കളഞ്ഞു. വീഴ്ചയിൽ ജോസഫീനയുടെ താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.