പ്രോവിഡന്റ് ഫണ്ട് (പിഎഫ്) അംഗങ്ങൾക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്ന നിർണ്ണായക തീരുമാനവുമായി ഇ പി എഫ് ഒ. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേർന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെയും (ഇപിഎഫ്ഒ) സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസിന്റെയും (സിബിടി) യാഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. അംഗങ്ങള്‍ക്ക് അവരുടെ ഫണ്ടിലെ തുക നൂറുശതമാനം വരെ പ്രത്യേക സാഹചര്യങ്ങളിൽ കാരണം വ്യക്തമാക്കാതെതന്നെ പിന്‍വലിക്കാം എന്നുള്ളതാണ് ഏറ്റവും പ്രധാന തീരുമാനം.
സ്വർണം 56% കുതിച്ചു, ശമ്പളം 0.07 ഇടിഞ്ഞു: സാധാരണക്കാർക്ക് പിടിച്ച് നില്‍ക്കണോ? ഈ തന്ത്രങ്ങള്‍ പയറ്റൂ
നിലവിൽ 13 സങ്കീർണമായ പാർഷ്യൽ വിത്ഡ്രോവൽ നിയമങ്ങളായിരുന്നു നിലനിന്നിരുന്നത്. എന്നാൽ ഇവയെല്ലാം ഒറ്റ ലളിതമായ നിയമമാക്കി മൂന്ന് പ്രധാന വിഭാഗങ്ങളായി തിരിച്ചാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. ആത്യാവശ്യ കാര്യങ്ങള്‍ (രോഗചികിത്സ, വിദ്യാഭ്യാസം, വിവാഹം), വീടിന്റെ ആവശ്യങ്ങൾ (ഭവന നിർമാണം, വാങ്ങൽ, വായ്പ തിരിച്ചടവ്), പ്രത്യേക സാഹചര്യങ്ങൾ (മറ്റ് പ്രത്യേക ആവശ്യങ്ങൾ) എന്നിങ്ങനെയാണ് മൂന്ന് പ്രത്യേക വിഭാഗങ്ങള്‍. പുതിയ പരിഷ്കാരത്തിലൂടെ വിവാഹം, വിദ്യാഭ്യാസം, ചികിത്സ, ഭവന നിർമാണം തുടങ്ങിയ ജീവിതത്തിലെ നിർണായക ആവശ്യങ്ങൾക്കായി പിഎഫ് ഫണ്ട് ഉപയോഗിക്കുന്നത് എളുപ്പമാക്കും.
പാർഷ്യൽ വിത്ഡ്രോവൽ പരിധികളും വലിയ തോതില്‍ ഉദാരമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇനി 10 തവണ വരെ പിൻവലിക്കാൻ അനുവാദമുണ്ട്. നേരത്തെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ആകെ മൂന്ന് തവണ മാത്രമായിരുന്നു പിന്‍വലിക്കാന്‍ സാധിച്ചിരുന്നത്. വിവാഹ ചെലവുകൾക്കായി അഞ്ച് തവണ വരെ പിൻവലിക്കാനും അനുമതിയുണ്ട്. കൂടാതെ, എല്ലാ പാർഷ്യൽ വിത്ഡ്രോവലുകൾക്കും ആവശ്യമായ കുറഞ്ഞ സേവന കാലാവധി 12 മാസമായി കുറച്ചു. ഇതിലൂടെ കുറഞ്ഞ വർഷങ്ങൾ ജോലി ചെയ്തവർക്കും ഫണ്ട് പിന്‍വലിക്കുന്നത് എളുപ്പമാക്കും. അടിയന്തിര സാമ്പത്തിക ആവശ്യങ്ങൾ നേരിടുന്നതിന് തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്.
ദിലീപിനെ ശിക്ഷിച്ചില്ലെങ്കിലും വേണ്ട, അക്കാര്യം ചെയ്യൂ എന്നായിരുന്നു അവരുടെ നയം: ഡബ്ല്യുസിസിക്കെതിരെ ശാന്തിവിള
യോഗത്തിൽ മറ്റ് പ്രധാന വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടു. നിലവിലുള്ള 1,000 രൂപയുടെ കുറഞ്ഞ പെൻഷൻ വർധിപ്പിക്കുന്നത് കേന്ദ്ര മന്ത്രിസഭ സജീവമായി പരിഗണിക്കുന്നതായി തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ജീവിതച്ചെലവ് വർധന കണക്കിലെടുത്ത്, തൊഴിലാളി പ്രതിനിധികൾ പെൻഷൻ തുക പരിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 2022-ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം, യഥാർത്ഥ ശമ്പളത്തെ അടിസ്ഥാനമാക്കി ഉയർന്ന പെൻഷൻ നൽകുന്നതിന് ഇപിഎഫ്ഒ പുതിയ മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നും തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു.
കൂടാതെ, ഇപിഎസ് 1995 പെൻഷൻകാർക്ക് വീട്ടുപടിക്കൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) സമർപ്പിക്കുന്നതിനായി ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കുമായി (ഐപിപിബി) ധാരണാപത്രം ഒപ്പിടാൻ സിബിടി അംഗീകാരം നൽകി. ഒരു സർട്ടിഫിക്കറ്റിന് 50 രൂപ ചെലവ് വരും, ഇത് പൂർണമായും ഇപിഎഫ്ഒ വഹിക്കും. ഈ സേവനം, പ്രത്യേകിച്ച് വയോധികർക്ക് വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ ലളിതമാക്കും.
100% വരെ യോഗ്യമായ ബാലൻസ് പിൻവലിക്കാനുള്ള സൗകര്യവും, കുറഞ്ഞ സേവന കാലാവധി 12 മാസമായി കുറച്ചതും, പുതിയ പാർഷ്യൽ വിത്ഡ്രോവൽ നിയമങ്ങളും, ഇപിഎഫ്ഒ-യുടെ സേവനങ്ങൾ കൂടുതൽ ഉപയോക്തൃ-സൗഹൃദവും സമഗ്രവുമാക്കുമെന്ന് യോഗത്തിന് പിന്നാലെ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. പരിഷ്കാരങ്ങളെല്ലാം ഉടന്‍ നടപ്പിലാക്കുമെന്നാണ് വിവരം.
കുറഞ്ഞ പെൻഷൻ വർധനയെക്കുറിച്ചുള്ള മന്ത്രിസഭയുടെ തീരുമാനവും, ഉയർന്ന പെൻഷൻ വിതരണത്തിനുള്ള മാർഗനിർദേശങ്ങളും തൊഴിലാളികളും പെൻഷൻകാരും ഉറ്റുനോക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി തൊഴിലാളികള്‍ക്ക് വേണമെങ്കില്‍ ഔദ്യോഗിക ഇപിഎഫ്ഒ വെബ്സൈറ്റ് സന്ദർശിക്കുകയോ അടുത്തുള്ള ഇപിഎഫ്ഒ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യാം.












