ന്യൂഡൽഹി/ തിരുവനന്തപുരം: എല്ലാ പ്രിയ വായനക്കാര്‍ക്കും കീഴരിയൂർ വാർത്തകളുടെ സ്വാതന്ത്ര്യ ദിനാശംസകള്‍. 79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവിലാണ് രാജ്യം. അടിമത്തത്തിന്റെ ഇരുണ്ട യുഗത്തിന് വിട നൽകി പ്രതീക്ഷയുടെ പുതുപുലരിയിലേക്ക് ഇന്ത്യ ഉണർന്ന ഈ ദിനത്തിൽ ചെങ്കോട്ടയിൽ വിപുലമായ ചടങ്ങുകൾക്ക് ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ 7.30ന് ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതിന് മുന്നോടിയായി ഗാന്ധി സ്മൃതിയിലും ദേശീയ യുദ്ധ സ്മാരകത്തിലും പുഷ്പചക്രം അർപ്പിക്കും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പ്രസംഗിക്കും. ഓപ്പറേഷന്‍ സിന്ദൂറിന്റെ കൂടി വിജയമായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനാണ് രാജ്യത്തിന്റെ തീരുമാനം. സേനകളെ പ്രത്യേകം അഭിനന്ദിക്കും. സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ കണക്കിലെടുത്ത് രാജ്യത്ത് അതീവ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ‘നയാ ഭാരത്’ ആണ് ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ പ്രമേയം.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ ചെങ്കോട്ടയിൽ സ്വാഗതം ചെയ്യും. ദേശീയ പതാകയും ഓപ്പറേഷൻ സിന്ദൂർ ലോഗോയും വഹിക്കുന്ന രണ്ട് എംഐ 17 ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി ചടങ്ങിന് ഉഷ്മളത പകരും. ‘നയാ ഭാരത്’ എന്ന ആശയത്തിന് അനുസൃതമായാണ് ഇത്തവണത്തെ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. സമ്പന്നവും സുരക്ഷിതവും ധീരവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയാണ് ഈ ആശയം പ്രതിഫലിപ്പിക്കുന്നത്.
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ എന്തെല്ലാം പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. സ്പെഷ്യൽ ഒളിമ്പിക്സ് 2025-ലെ അത്‌ലറ്റുകൾ, ഖേലോ ഇന്ത്യ പാരാ ഗെയിംസ് സ്വർണ മെഡൽ ജേതാക്കൾ, മികച്ച കർഷകർ, ഗ്രാമമുഖ്യന്മാർ, യുവ എഴുത്തുകാർ, സംരംഭകർ, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ തുടങ്ങിയവർ ഉൾപ്പെടെ ഏകദേശം 5000 പ്രത്യേക അതിഥികൾ ചടങ്ങിൽ പങ്കെടുക്കും.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തും വിവിധ പരിപാടികളോടെ ആഘോഷിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് സേനകളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. പരേഡിന് പൊലീസ് ഉദ്യോഗസ്ഥ അഞ്ജലി ഭാവന നേതൃത്വം നൽകും.
പരേഡിന് ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശം നൽകും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, ജീവൻ രക്ഷാ പതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി വിതരണം ചെയ്യും.
ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തും. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കും. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.












