ന്യൂഡൽഹി: ട്രെയിൻ അധിഷ്ഠിത മൊബൈൽ ലോഞ്ചർ സംവിധാനത്തിൽ നിന്ന് അഗ്നി-പ്രൈം ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. മിസൈലിന്റെ പരീക്ഷണം പൂർണ വിജയകരമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.
അതിനൂതന സംവിധാനങ്ങൾ സജ്ജീകരിച്ചതാണ് പുതിയ തലമുറ അഗ്നി-പ്രൈം മിസൈലുകൾ. 2,000 കിലോമീറ്റർ വരെയാണ് ദൂരപരിധി. ഇതാദ്യമായാണ് രാജ്യം റെയിൽ അധിഷ്ഠിത മൊബൈൽ ലോഞ്ചറിൽ നിന്ന് മിസൈൽ പരീക്ഷിക്കുന്നതെന്ന് രാജ്നാഥ് സിങ് എക്സിൽ കുറിച്ചു. കാര്യമായ തയ്യാറെടുപ്പുകൾ ആവശ്യമില്ലാത്ത, റെയിൽ ശൃംഘലയിലൂടെ യഥേഷ്ഠം കൊണ്ടുനടന്ന് വിന്യസിക്കാവുന്ന മിസൈൽ, കുറഞ്ഞ സമയത്തിനുള്ളിൽ ശത്രുവിൻറെ കണ്ണുവെട്ടിച്ച് തിരിച്ചടി നൽകാൻ കെൽപ്പുള്ളതാണെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കി.
മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിൽ ഡി.ആർ.ഡി.ഒയെയും സംയുക്ത സേന കമാൻഡിനെയും സായുധ സേനകളെയും രാജ്നാഥ് സിങ് അഭിനന്ദിച്ചു. മിസൈലിന്റെ വിജയകരമായ പരീക്ഷണത്തോടെ, റെയിൽ ശൃംഘലയിലൂടെ കൊണ്ടുനടന്ന് വിന്യസിക്കാൻ ശേഷിയുള്ള മിസൈൽ സംവിധാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംപിടിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.















